Sunday, September 26, 2010

സര്‍വകലാശാല - കുറിപ്പുകള്‍

ഒരു വ്യക്തിയുടെ ജീവിതത്തിലെ വസന്തം എന്നാണു കലാലയ ജീവിതത്തെ വിശേഷിപ്പിക്കുന്നത്. എന്തോ എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ കൊണ്ട് വസന്തത്തിനു പകരം വരള്‍ച്ച എന്നെ പറയാന്‍ പറ്റൂ. പക്ഷെ എന്റെ പല സുഹൃത്തുക്കളോടും ചോദിച്ചപ്പോള്‍ അവര്‍ക്ക് പറയാനുള്ളത് കലാലയ ജീവിതം ഒരു ആഘോഷം തന്നെ എന്നാണ്. കോളേജ് കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആണ് ഇതിന്റെ തീവ്രത ശരിക്കും അനുഭവപ്പെടുന്നത്. എനിക്ക് ഈ വികാരം വരുന്നത് എന്റെ സ്കൂള്‍ ജീവിതത്തോടാണ്. 
അന്തരിച്ച ശ്രീ വേണു നാഗവള്ളി സംവിധാനം ചെയ്ത സര്‍വകലാശാല എന്ന സിനിമ എന്നെ വളരെയധികം സ്വാധീനിച്ച ഒരു സിനിമയായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍, ശ്രീ മോഹന്‍ലാലിനെ ജനങ്ങള്‍ സ്നേഹത്തോടെ ലാലേട്ടാ എന്ന് വിളിച്ചു തുടങ്ങിയത് ഈ സിനിമയ്ക്ക് ശേഷമായിരുന്നു. ഇതിലെ ലാല്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഒരു എന്‍വി ഫീലിങ്ങോടെയാണ് ഞാന്‍ കണ്ടത്. ചിന്ധകളിലെയും സ്വപ്നങ്ങളിലേയും ക്യാമ്പസ്‌ ഈ സിനിമയിലെ ക്യാമ്പസ്‌ പോലെ ആയിരുന്നു.

സര്‍വകലാശാലയിലെ ഒരു രംഗം (ഇങ്ങിനത്തെ ഭ്രാന്തന്‍ ആലോചന എന്റെ ഒരു വിനോദമാണ്,മറ്റൊന്നും ചെയ്യാനില്ല ആരുല്ലേ...) (വീഡിയോ യുടെ കോപ്പി റൈറ്റ് എന്റേതല്ല)
വേണു നാഗവള്ളിയുടെ തന്നെ സുഖമോ ദേവി എന്ന സിനിമ, ഒരു ആര്‍ട്ട്‌ വര്‍ക്ക്‌ എന്ന നിലയില്‍ അത്ര ഇഷ്ടപ്പെട്ടില്ലെങ്കില്‍ കൂടി, ഇതിലെ സണ്ണി എന്ന മോഹന്‍ലാല്‍ ചെയ്ത കഥാപാത്രമാണ് എന്‍വി ചെയുന്ന മറ്റൊരു ക്യാമ്പസ്‌ ഹീറോ. നിറം, സ്വപ്നകൂട്, നമ്മള്‍ എന്നീ സിനിമകളിലെ ക്യാമ്പസ്‌ സ്കെച്ചുകള്‍ എന്റെ വേവ് ലെങ്ങ്തുമായി ഇത് വരെ യോജിച്ചു പോയിട്ടില്ല. ഈ ചിത്രങ്ങളുടെ റിവ്യു അല്ല ഞാന്‍ പറയുന്നത്, അതിലെ ക്യാമ്പസ്‌ ജീവിതം എനിക്ക് ഉള്‍കൊള്ളാന്‍ പറ്റുന്നില്ല എന്നാണ് പറഞ്ഞു വരുന്നത്.
കോളേജിലെ പെണ്‍കുട്ടികളെ പറ്റിയുള്ള സൌന്ദര്യ സങ്കല്‍പ്പങ്ങളും കാലത്തിന്റെ മാടങ്ങളില്‍ കൂടി മാറിയതോടെ, അതും ഒരു വേദനയായി പരിണമിച്ചു. ആരണ്യകം സിനിമയിലെ സലീമയും, കാല്‍പനിക സ്ത്രീ സൌന്ദര്യമായ ശാന്തികൃഷ്ണയും പിന്നെ മലയാളിത്തം മുഴുവനും ആവാഹിച്ചെടുത്ത കാര്‍ത്തികയും ആയിരുന്നു എന്റെ സൌന്ദര്യ സങ്കല്‍പ്പത്തിലെ രാജ്ഞിമാര്‍. ധാവണിയില്‍ ശാന്തികൃഷ്ണ തീര്‍ത്ത അനുപമ ലാവണ്യവും, പാവാടയും ടോപും ഉടുത്തു 'ഒളിച്ചിരിക്കാന്‍ വള്ളികുടിലും' പാടുന്ന സലീമയില്‍  ഉണ്ടായിരുന്ന സൌന്ദര്യവും അനിര്‍വചനീയമാണ്. 
ചുരുക്കി പറഞ്ഞാല്‍ ഒരു പഴഞ്ചന്‍ ചിന്താഗതിക്കാരന്‍ എന്ന് വ്യാഖ്യാനിക്കാം എന്നെ പറ്റി. വേണു നാഗവള്ളി സംവിധാനം ചെയ്ത ഏയ്‌ ഓട്ടോ, കിഴക്കുണരും പക്ഷി , ലാല്‍സലാം തുടങ്ങിയ പടങ്ങളൊക്കെ ആസ്വദിച്ചു കാണാന്‍ പറ്റിയിട്ടുണ്ട്.
പുതിയ ലോകത്തിന്റെ ക്യാമ്പസുകള്‍ എന്ത് കൊണ്ടോ ഉള്‍കൊള്ളാന്‍ പറ്റുന്നില്ല. ക്ലാസ്സ്‌മേറ്റ്സ്  എന്ന ചിത്രം തന്ന നോസ്ടാല്ജിക്  ഫീലിംഗ് ആ ചിത്രത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചിട്ടുണ്ട് എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.അതിനര്‍ത്ഥം എന്നെ പോലെ ആ കാലത്തിലെ ക്യാമ്പസിനെ ഇന്നും ഒരു വേദനയോടെ, ഒരു നൊസ്റ്റാള്‍ജിയ ആയി അവരുടെ മനസ്സില്‍ ഉണ്ടെന്നാണ്.  ഇവിടെ സമൂഹത്തിന്റെ എല്ലാ തുറകളിലേയും പോലെ ജീവിതത്തിന്റെ വേഗം വര്‍ധിച്ചിരിക്കുന്നു. എനിക്കിഷ്ടം ചുള്ളിക്കാടിന്റെ ക്യാംപസാണ്. നരേന്ദ്ര പ്രസാദ്‌ പോലെ അധ്യാപകര്‍ ഉള്ള ക്യാമ്പസ്. ചോരത്തിളപ്പും, വിപ്ലവവും, പ്രണയവും, സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതും ആയ ക്യാമ്പസ്‌. അതെ ഞാന്‍ ഒരു പഴഞ്ഞനാണ്.
ഒരു അഭിനേതാവെന്ന നിലയിലും സംവിധായകന്‍ എന്നാ നിലയിലും ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച,ശ്രീ വേണു നാഗവള്ളിക്ക് ആദരാന്ജലികള്‍  അര്‍പ്പിച്ചു കൊണ്ട് ഈ പോസ്റ്റ്‌ നിര്‍ത്തുന്നു.     

1 comment:

  1. ഈ രണ്ടു സിനിമയും പ്രിയപ്പെട്ടത് തന്നെ, സര്‍വ്വകലാശാല ഏറ്റവും കൂടുതല്‍!

    കോളെജ് ജീവിതം ഒരു വ്യത്യസ്തകാലം തന്നെയാണ്. അത് നഷ്ടപ്പെടുത്തിയവര്‍ക്ക് ഒരു ജീവിത കാലഘട്ടം നഷ്ടമായെന്ന് ഞാന്‍ പറയും :)

    ReplyDelete