Sunday, September 26, 2010

സര്‍വകലാശാല - കുറിപ്പുകള്‍

ഒരു വ്യക്തിയുടെ ജീവിതത്തിലെ വസന്തം എന്നാണു കലാലയ ജീവിതത്തെ വിശേഷിപ്പിക്കുന്നത്. എന്തോ എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ കൊണ്ട് വസന്തത്തിനു പകരം വരള്‍ച്ച എന്നെ പറയാന്‍ പറ്റൂ. പക്ഷെ എന്റെ പല സുഹൃത്തുക്കളോടും ചോദിച്ചപ്പോള്‍ അവര്‍ക്ക് പറയാനുള്ളത് കലാലയ ജീവിതം ഒരു ആഘോഷം തന്നെ എന്നാണ്. കോളേജ് കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആണ് ഇതിന്റെ തീവ്രത ശരിക്കും അനുഭവപ്പെടുന്നത്. എനിക്ക് ഈ വികാരം വരുന്നത് എന്റെ സ്കൂള്‍ ജീവിതത്തോടാണ്. 
അന്തരിച്ച ശ്രീ വേണു നാഗവള്ളി സംവിധാനം ചെയ്ത സര്‍വകലാശാല എന്ന സിനിമ എന്നെ വളരെയധികം സ്വാധീനിച്ച ഒരു സിനിമയായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍, ശ്രീ മോഹന്‍ലാലിനെ ജനങ്ങള്‍ സ്നേഹത്തോടെ ലാലേട്ടാ എന്ന് വിളിച്ചു തുടങ്ങിയത് ഈ സിനിമയ്ക്ക് ശേഷമായിരുന്നു. ഇതിലെ ലാല്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഒരു എന്‍വി ഫീലിങ്ങോടെയാണ് ഞാന്‍ കണ്ടത്. ചിന്ധകളിലെയും സ്വപ്നങ്ങളിലേയും ക്യാമ്പസ്‌ ഈ സിനിമയിലെ ക്യാമ്പസ്‌ പോലെ ആയിരുന്നു.

സര്‍വകലാശാലയിലെ ഒരു രംഗം (ഇങ്ങിനത്തെ ഭ്രാന്തന്‍ ആലോചന എന്റെ ഒരു വിനോദമാണ്,മറ്റൊന്നും ചെയ്യാനില്ല ആരുല്ലേ...) (വീഡിയോ യുടെ കോപ്പി റൈറ്റ് എന്റേതല്ല)
വേണു നാഗവള്ളിയുടെ തന്നെ സുഖമോ ദേവി എന്ന സിനിമ, ഒരു ആര്‍ട്ട്‌ വര്‍ക്ക്‌ എന്ന നിലയില്‍ അത്ര ഇഷ്ടപ്പെട്ടില്ലെങ്കില്‍ കൂടി, ഇതിലെ സണ്ണി എന്ന മോഹന്‍ലാല്‍ ചെയ്ത കഥാപാത്രമാണ് എന്‍വി ചെയുന്ന മറ്റൊരു ക്യാമ്പസ്‌ ഹീറോ. നിറം, സ്വപ്നകൂട്, നമ്മള്‍ എന്നീ സിനിമകളിലെ ക്യാമ്പസ്‌ സ്കെച്ചുകള്‍ എന്റെ വേവ് ലെങ്ങ്തുമായി ഇത് വരെ യോജിച്ചു പോയിട്ടില്ല. ഈ ചിത്രങ്ങളുടെ റിവ്യു അല്ല ഞാന്‍ പറയുന്നത്, അതിലെ ക്യാമ്പസ്‌ ജീവിതം എനിക്ക് ഉള്‍കൊള്ളാന്‍ പറ്റുന്നില്ല എന്നാണ് പറഞ്ഞു വരുന്നത്.
കോളേജിലെ പെണ്‍കുട്ടികളെ പറ്റിയുള്ള സൌന്ദര്യ സങ്കല്‍പ്പങ്ങളും കാലത്തിന്റെ മാടങ്ങളില്‍ കൂടി മാറിയതോടെ, അതും ഒരു വേദനയായി പരിണമിച്ചു. ആരണ്യകം സിനിമയിലെ സലീമയും, കാല്‍പനിക സ്ത്രീ സൌന്ദര്യമായ ശാന്തികൃഷ്ണയും പിന്നെ മലയാളിത്തം മുഴുവനും ആവാഹിച്ചെടുത്ത കാര്‍ത്തികയും ആയിരുന്നു എന്റെ സൌന്ദര്യ സങ്കല്‍പ്പത്തിലെ രാജ്ഞിമാര്‍. ധാവണിയില്‍ ശാന്തികൃഷ്ണ തീര്‍ത്ത അനുപമ ലാവണ്യവും, പാവാടയും ടോപും ഉടുത്തു 'ഒളിച്ചിരിക്കാന്‍ വള്ളികുടിലും' പാടുന്ന സലീമയില്‍  ഉണ്ടായിരുന്ന സൌന്ദര്യവും അനിര്‍വചനീയമാണ്. 
ചുരുക്കി പറഞ്ഞാല്‍ ഒരു പഴഞ്ചന്‍ ചിന്താഗതിക്കാരന്‍ എന്ന് വ്യാഖ്യാനിക്കാം എന്നെ പറ്റി. വേണു നാഗവള്ളി സംവിധാനം ചെയ്ത ഏയ്‌ ഓട്ടോ, കിഴക്കുണരും പക്ഷി , ലാല്‍സലാം തുടങ്ങിയ പടങ്ങളൊക്കെ ആസ്വദിച്ചു കാണാന്‍ പറ്റിയിട്ടുണ്ട്.
പുതിയ ലോകത്തിന്റെ ക്യാമ്പസുകള്‍ എന്ത് കൊണ്ടോ ഉള്‍കൊള്ളാന്‍ പറ്റുന്നില്ല. ക്ലാസ്സ്‌മേറ്റ്സ്  എന്ന ചിത്രം തന്ന നോസ്ടാല്ജിക്  ഫീലിംഗ് ആ ചിത്രത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചിട്ടുണ്ട് എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.അതിനര്‍ത്ഥം എന്നെ പോലെ ആ കാലത്തിലെ ക്യാമ്പസിനെ ഇന്നും ഒരു വേദനയോടെ, ഒരു നൊസ്റ്റാള്‍ജിയ ആയി അവരുടെ മനസ്സില്‍ ഉണ്ടെന്നാണ്.  ഇവിടെ സമൂഹത്തിന്റെ എല്ലാ തുറകളിലേയും പോലെ ജീവിതത്തിന്റെ വേഗം വര്‍ധിച്ചിരിക്കുന്നു. എനിക്കിഷ്ടം ചുള്ളിക്കാടിന്റെ ക്യാംപസാണ്. നരേന്ദ്ര പ്രസാദ്‌ പോലെ അധ്യാപകര്‍ ഉള്ള ക്യാമ്പസ്. ചോരത്തിളപ്പും, വിപ്ലവവും, പ്രണയവും, സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതും ആയ ക്യാമ്പസ്‌. അതെ ഞാന്‍ ഒരു പഴഞ്ഞനാണ്.
ഒരു അഭിനേതാവെന്ന നിലയിലും സംവിധായകന്‍ എന്നാ നിലയിലും ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച,ശ്രീ വേണു നാഗവള്ളിക്ക് ആദരാന്ജലികള്‍  അര്‍പ്പിച്ചു കൊണ്ട് ഈ പോസ്റ്റ്‌ നിര്‍ത്തുന്നു.     

Thursday, September 23, 2010

അസ്ഥികള്‍ നുറുങ്ങുന്നു

ലജ്ജ കൊണ്ട് എന്റെ അസ്ഥികള്‍ നുറുങ്ങുകയാണ്.  മൈക്ക് ഫെന്നല്‍ വന്നു പട്ടികള്‍ കിടക്കുന്ന കിടക്കയുടെ ഫോട്ടോ എടുത്തു ലോകത്തിനു കാണിച്ചു കൊടുത്തു. കല്‍മാടിയുടെയും എം എസ് ഗില്ലിന്റെയും എല്ലുകള്‍ നുറുങ്ങി കാണില്ല. പക്ഷെ ഇന്ത്യ എന്ന രാജ്യത്തെ സ്നേഹിക്കുന്ന ഇവിടുത്തെ പൌരന്മാര്‍ ലജ്ജ കൊണ്ട് മുഖം കുനിച്ചിരിക്കേണ്ട അവസ്ഥയാണ്. 2003 ല്‍ ആണ് ഡല്‍ഹി യെ ഇതിന്റെ വേദിയായി തിരഞ്ഞെടുത്തത്. 7 വര്‍ഷവും ആവശ്യത്തിനു പണവും ഉണ്ടായിട്ടും കോമണ്‍വെല്‍ത്ത് ഗെയിംസ് മര്യാദക്ക് സംഘടിപ്പിക്കാന്‍  പറ്റിയില്ല ഈ പോഴന്മാര്‍ക്ക്.
ഒരു വര്‍ഷം മുന്‍പ് തന്നെ ഗെയിംസ് വില്ലേജും, അനുബന്ധ കളിക്കളങ്ങളും സ്റ്റേഡിയവു൦ പ്രവര്‍ത്തന സജ്ജമായിരിക്കണം എന്നതാണ് അന്താരാഷ്‌ട്ര മാനദണ്ഡ൦, ഒരു വര്‍ഷം പോട്ടെ, ഒരു മാസം മുന്‍പ് പോലും ഒന്നും ഇവിടെ തയ്യാറായിട്ടില്ല. കോമണ്‍വെല്‍ത്ത് ഏഷ്യാടിന്റെ മേന്മ അവകാശപ്പെടാന്‍ ഇല്ലാത്ത കായിക മാമന്ഗം ആണെങ്ങില്‍ പോലും, ചെറുതല്ലാത്ത ഒരു സ്ഥാനം അതിനു കായിക ഭൂപടത്തില്‍ ഉണ്ട്. പല മുന്‍ നിര താരങ്ങളും ഇതിനോടകം തന്നെ ഈ മേളയില്‍ നിന്ന് പിന്മാറി കഴിഞ്ഞു. പല രാഷ്ട്രങ്ങളും മേള ബഹിഷ്കരിക്കും എന്ന് പറഞ്ഞു. മൈക്ക് ഫെന്നല്‍ അടിയന്തിരമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍. 

ഒരു ഇന്ത്യന്‍ എന്ന നിലയ്ക്ക് ഇവരോടൊക്കെ എങ്ങിനെ നന്ദി പറയണം എന്നലോചിക്ക്യാണ് ഞാന്‍. നിസ്തുലമായ സേവനം അല്ലെ ഇവര്‍ ചെയ്തത്. ഇവരുടെ കീശയില്‍ നിന്ന് കാശ് എടുത്തു കൊടുത്തു ഒരു വന്‍ മേള നടത്തുകയല്ലെ, അപ്പോള്‍ പിന്നെ ഇവരെ ഒന്നും പറയാന്‍ പറ്റില്ല. ഇനി ഇത് നടന്നാല്‍ തന്നെ ഭംഗിയായി നടക്കട്ടെ എന്ന് ആശ്വസിക്കുകയെ വഴിയുള്ളൂ. ഒന്നും ഇടിഞ്ഞു പൊളിഞ്ഞു ഒരു കായിക താരത്തിനോ അല്ലെങ്ങില്‍ മറ്റാര്‍ക്കുമോ ഒന്നും സംഭവിക്കരുതേ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അല്ലെങ്ങില്‍ തന്നെ, ഇത് തന്നെയാണ് ഇവിടെ പണ്ട് മുതലേ നടക്കുന്നത്. നികുതി കിട്ടുന്ന തുക കൊണ്ട് ഇവിടെയുണ്ടാക്കുന്ന ഓരോ റോഡും ഒരു മഴ വന്നാല്‍ പൊട്ടി തകര്‍ന്നു പോകുന്നു. ഇതിനെക്കാള്‍ വല്യ മഴയും മഞ്ഞു വീഴ്ചയും ഉള്ള രാജ്യങ്ങളില്‍ ഇതിനെക്കാള്‍ നല്ല റോഡുകള്‍ ഉണ്ട്. ശാസ്ത്രം എത്ര പുരോഗമിച്ചു എന്ന് ഇവിടെ എല്ലാര്‍ക്കും അറിയാം. എന്നിട്ടും മഴയുടെ മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാന്‍ നോക്കുന്ന ഇവരെ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. 
ബാക്കി ഒക്ടോബര്‍ മൂന്നിന് അറിയാം...അല്ലെങ്ങില്‍ അതിനു മുന്നേ അറിയാം....