Sunday, November 14, 2010

വിവേകവും ഗര്‍ഭിണിയും

നീലേശ്വരം പള്ളിക്കര റെയില്‍വേ പാലത്തിനു സമീപത്തായി, നാഷണല്‍ ഹൈവേ 17 ലെ ഒരു പാട് പാതാങ്ങളില്‍ ഒന്നില്‍ ഒരു ബസ്‌ വീണു ഗര്‍ഭിണിയായ ഒരു യുവതി മോഹലസ്യപെട്ടു  വീഴുകയും, തത് ഫലമായി ഏഴു മാസം ഗര്‍ഭാവസ്തയിലുണ്ടായിരുന്ന  ശിശു മരിച്ചു പോവുകയും ചെയ്തു. കിനാനൂര്‍ കരിന്തളത്തെ  സന്ധ്യ എന്ന സ്ത്രീക്കാണ് ഈ ദുരിതം അനുഭവിക്കേണ്ടി വന്നത്. 
ചട്ടഞ്ചാല്‍ മുതല്‍ നീലേശ്വരം വരെയുള്ള ദേശീയ പാത ടാറിംഗ് ചെയ്തിട്ട് സുമാര്‍ ഏഴു വര്‍ഷം കഴിഞ്ഞിരിക്കുന്നു എന്നാണു എന്റെ വിശ്വാസം. ഇതിന്റെ കാലാവധി (ഗ്യാരന്ടീ ) 5 വര്‍ഷത്തേക്കായിരുന്നു .  കഴിഞ്ഞ വര്‍ഷം തന്നെ ചെയ്യേണ്ട ടാറിംഗ് ഈ വര്‍ഷം പോലും നടത്തിയിട്ടില്ല. എന്റെ അറിവില്‍ തന്നെ മൂന്നു മരണങ്ങള്‍ക്ക് ഇത് വരെ ഈ പാതയിലെ കുഴികള്‍ കാരണമായിട്ടുണ്ട്. ഇപ്പോള്‍ ഇതൊന്നും കൂടി കൂട്ടിയാല്‍ അത് നാലായി. 
ഇതിന്റെ കാരണമായി ഗവണ്മെന്റ്പറയുന്നത് ഹൈക്കോടതി കൊടുത്ത സ്റ്റേ ഓര്‍ഡര്‍ ആണ്. സ്വാര്‍ത്ഥ ലാഭങ്ങള്‍ മാത്രം ലാക്കാക്കി കൊണ്ട് ഒരു കോണ്ട്രാക്ടര്‍ കൊടുത്ത സ്റ്റേ ഓര്‍ഡര്‍, യാതൊരു പഠനവും നടത്താതെ, വരും വരായ്മകള്‍ ആലോചിക്കാതെ ഹൈക്കോടതി എടുത്ത ഒരു തീരുമാനം ആയി വേണം ഇതിനെ കാണാന്‍. 
മുന്‍പ് 25 മിനിറ്റ് കൊണ്ട് താണ്ടാന്‍ വേണ്ട ദൂരം ഇന്ന് ഒരു മണിക്കൂര്‍ എങ്കിലും
വേണം. കണ്ണൂര്‍, കോഴിക്കോട് നിന്ന് വരുന്ന ബസ്സുകള്‍ മിക്കതും കാഞ്ഞങ്ങാട് വെച്ച് തിരിച്ചു പോകുന്ന കാഴ്ചയാണ് കാണാന്‍ പറ്റുന്നത്. തത് ഫലമായി കാഞ്ഞങ്ങാട് കാസറഗോഡ് ദേശീയ പാതയില്‍ യാത്ര പ്രശ്നം ഇപ്പോള്‍ രൂക്ഷമാണ്. 

സംസ്ഥാന പാത ബേകല്‍ മേല്‍പ്പാല നിര്‍മാണം കാരണം അടച്ചിട്ടതോട് കൂടി ആ വഴിയുള്ള യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്. സാധാരണ നിലയില്‍ ഒരു പാത അടച്ചിടുമ്പോള്‍, വാഹന ഗതാഗതത്തിനു വേറൊരു സൗകര്യം ഒരുക്കുക പതിവാണ്, ഇവിടെ അതുണ്ടായില്ല. കാഞ്ഞങ്ങാട് - കാസറഗോഡ് സംസ്ഥാന പാതയില്‍ ഇപ്പോള്‍ യാത്ര പ്രശ്നം ഇല്ല (കാരണം യാത്ര ഇല്ലല്ലോ) 
പൊതു ജനങ്ങളുടെ മൊത്തം ജീവനും ആരോഗ്യത്തിനും സമയത്തിനും പണത്തിനും ഹൈക്കോടതി വില കല്പ്പിക്കുന്നുണ്ടായിരുന്നെങ്ങില്‍, ഒരാളുടെ ഹര്‍ജി മാത്രം കണക്കിലെടുത്ത്, റോഡ്‌ നിര്‍മാണത്തിന് സ്റ്റേ കൊടുക്കില്ലായിരുന്നു. നിയമപരമായി ചിലപ്പോള്‍ ഹൈക്കോടതി ഈ കേസില്‍ ശെരിയായിരിക്കാം (കൃത്യമായി അറിയില്ല) പക്ഷെ, പൊതു ജനത്തിനോടുള്ള ധര്‍മം ഹൈക്കോടതി നിറവേറ്റിയില്ല എന്ന് സ്പഷ്ടമാണ്. 
മാതൃഭുമിയില്‍ വന്ന വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു. 
"

കാഞ്ഞങ്ങാട്:എനിക്ക് കുഞ്ഞ് നഷ്ടമായത് ഈ തകര്‍ന്ന റോഡ് കാരണമാണ്. ഇനിയൊരു അമ്മയ്ക്കും ഈ ദുര്‍വിധി ഉണ്ടാകരുതേ.... ജില്ലാ ആസ്​പത്രിയിലെ പ്രസവ വാര്‍ഡില്‍നിന്ന് സന്ധ്യയുടെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളാണിത്. റോഡ് നന്നാക്കാത്ത അധികൃതര്‍ക്കുനേരെയുള്ള ഒരമ്മയുടെ മനസ്സ് നീറുന്ന ശാപ വാക്കുകള്‍.

പിറന്നുവീഴാന്‍ മൂന്ന് മാസം ബാക്കിയിരിക്കെ, തകര്‍ന്ന ദേശീയപാത രക്തസാക്ഷിയാക്കിയ കുഞ്ഞിന്റെ അമ്മയായ കിനാനൂര്‍ കരിന്തളത്തെ സന്ധ്യയെ ആശ്വസിപ്പിക്കാന്‍ അവിടെ എത്തിയവര്‍ക്ക് കഴിയുന്നില്ല.

ജില്ലാ ആസ്​പത്രിയിലെ പ്രതിമാസ പരിശോധന കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ നീലേശ്വരത്തേക്ക് പോകുകയായിരുന്നു സന്ധ്യ. ബസ് കുഴിയില്‍ പതിച്ചതിനെ തുടര്‍ന്നാണ് ഗര്‍ഭസ്ഥ ശിശു മരിച്ചത്. ബസ് വലിയ കുഴിയില്‍ വീണപ്പോള്‍ത്തന്നെ അസ്വസ്ഥത തോന്നിയതായി സന്ധ്യ പറഞ്ഞു. തുടര്‍ന്ന് നീലേശ്വരം ബസ്സ്റ്റാന്‍ഡില്‍ ബസ് എത്തിയത് മാത്രമേ തനിക്ക് ഓര്‍മയുള്ളൂ -പൊട്ടിക്കരയുന്നതിനിടെ സന്ധ്യയുടെ വാക്കുകള്‍ മുറിഞ്ഞു. കുഴഞ്ഞുവീണ സന്ധ്യയെ നീലേശ്വരം തേജസ്വനി ആസ്​പത്രിയിലെത്തിച്ചു. അപ്പോഴേക്കും ഏഴ്മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. അവസാനം പരിശോധന നടത്തിയ ദിവസം കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടര്‍ പറഞ്ഞിരുന്നതായും സന്ധ്യ വ്യക്തമാക്കി. കിനാനൂര്‍ കരിന്തളത്തെ കൂലിപ്പണിക്കാരനായ അനിലിന്റെ ഭാര്യയാണ് സന്ധ്യ. ഇവരുടെ ആദ്യ കുഞ്ഞിനെയാണ് നഷ്ടമായത്. അമ്മ കല്ല്യാണിയാണ് ജില്ലാ ആസ്​പത്രിയില്‍ സന്ധ്യയ്ക്ക് കൂട്ടിനുള്ളത്."