Sunday, August 14, 2011

വിവേകവും ഗര്‍ഭിണിയും II

ഇതിന്റെ ആദ്യത്തെ ഭാഗം ദാ ഇവിടെവായിക്കാം.
തോടുകളില്‍ കൂടി സാധാരണ ഓടിക്കേണ്ടത് കടലാസ് തോണികളാണ് അല്ലാതെ ഇരു ചക്ര വാഹനങ്ങളും, കാറുകളും ബസ്സുകളും അല്ല.
ഒരു രാജ്യത്തിന്റെ പുരോഗതിയുടെ സിമ്പല്‍ ആണ് അവിടുത്തെ പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് സംവിധാനവും, ഗതാഗത യോഗ്യമായ റോഡുകളും. കഴിഞ്ഞ നവംബര്‍ മാസത്തില്‍ സംഭവിച്ച ആ ദുരന്തം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. കണ്ണൂരിലെ പിലാത്തറ സ്വദേശിനിക്കാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. മാതൃഭുമിയില്‍ വന്ന വാര്‍ത്ത‍ ഇവിടെ.
കേരളത്തിന്റെ ഒരു ഭാഗമാണ് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം. ഇത് കോണ്ട്രാക്ടര്‍, എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കൊന്നും അറിയാത്ത കാര്യമല്ല. അവരൊക്കെ മിനിമം എസ് എസ് എല്‍ സി വരെ പഠിച്ചു കാണും എന്നാണ് എന്റെ വിശ്വാസം. ഇവിടെ 50 ടണ്‍ വരെ ഭാരമുള്ള ചരക്കു വണ്ടികള്‍ ഓടുന്നുണ്ട് എന്നും അറിയാത്തവര്‍ ഇല്ലായിരിക്കും. പിന്നെയും എങ്ങിനെയാണ് ഇവര്‍ കാലവര്‍ഷത്തിനെയും ഭാരമുള്ള വണ്ടികളെയും ദൂഷ്യം പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നത്.
കാസര്‍ഗോഡ്‌ ജില്ലയിലെ ചട്ടഞ്ചാല്‍ - ചെര്‍ക്കള റൂട്ടും, കാസര്‍ഗോഡ്‌ - തലപ്പാടി റൂട്ടും തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. ചട്ടഞ്ചാല്‍ - ചെര്‍ക്കള റൂട്ടില്‍ കുറച്ചു ദിവസം മുന്നേയാണ്‌ കുന്നിടിഞ്ഞു ഗതാഗതം തടസപ്പെട്ടത്, മണ്ണ് നീക്കിയതിന് ശേഷം ഇതില്‍ കൂടി ബസ്സുകള്‍ക്ക് പോലും യാത്ര ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ ആയിരിക്കുകയാണ്. കാസര്‍ഗോഡ്‌ - തലപ്പാടി റൂട്ടിന്റെ കാര്യം ഇതിലും ദയനീയമാണ്. കുറച്ചു ദിവസം മുന്നേയാണ്‌ ഒരു സ്ത്രീ ബൈക്കില്‍ യാത്ര ചെയ്യവേ കുഴിയില്‍ വീണു മരിച്ചത്.
ഇവിടെ മഴ വരും എന്ന് അറിയാതെയാണോ ഇവര്‍ റോഡ്‌ നിര്‍മിക്കുന്നത്. കോണ്ട്രാക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയവരുടെ കൊട്ടാര സദൃശമായ സൌധങ്ങള്‍ ഉയര്‍ന്നു വരുന്നത് അന്വേഷണ വിധേയമാവാത്തത് എന്തെ? റോഡ്‌ നിര്‍മിക്കേണ്ട ഫണ്ടില്‍ നിന്ന് വക തിരിച്ചു ഉണ്ടാക്കുന്ന കള്ള പണമാണ് ഇതൊക്കെ എന്ന് അറിയാന്‍ സി ബി ഐ അന്വേഷണം ഒന്നും വേണ്ട. കുറച്ചു പേര്‍ക്ക് മാത്രം ഉണ്ടാവുന്ന സൌഭാഗ്യതിനു വില കൊടുക്കേണ്ടി വരുന്നത് ആരൊക്കെയാണ് എന്തൊക്കെയാണ്. ഒന്നാലോചിച്ചിട്ടുണ്ടോ ഈ സോഷ്യല്‍ സെര്‍വന്റ്സ്.

  1. വര്‍ഷം തോറും റോഡുകള്‍ക്ക് വേണ്ടി വരുന്ന അറ്റകുറ്റ പണികള്‍.
  2. വാഹന ഉടമയ്ക്കും സര്‍കാരിനും ഉണ്ടാവുന്ന വാഹന മൈന്റെനന്‍സ് ചിലവുകള്‍, അത് മൂലം ഉണ്ടാവുന്ന നഷ്ടങ്ങള്‍.
  3. ഇന്ധന നഷ്ടം, അതും നമ്മുടെ ഈ സാഹചര്യങ്ങളില്‍.
  4. യാത്രകാര്‍ക്ക് ഉണ്ടാവുന്ന സമയ നഷ്ടം.
  5. യാത്രക്കാര്‍ക്ക് സംഭവിക്കുന്ന ആരോഗ്യ പരമായ നഷ്ടങ്ങള്‍.
  6. സമയം വൈകിയത് കൊണ്ട് മരണപ്പാച്ചില്‍ നടത്തുന്ന വാഹങ്ങള്‍, തത് ഫലമായി ഉണ്ടാവുന്ന ജീവഹാനിയും പരുക്കുകളും.
  7. ടൂറിസം മേഖലയില്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍, ഇങ്ങിനെയുള്ള റോഡുകളില്‍ കൂടി ആര് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടും?
  8. സംരംഭകര്‍ വരാന്‍ മടിക്കുന്നു, തത് ഫലമായി നിക്ഷേപങ്ങള്‍ ഉണ്ടാവുന്നില്ല, തൊഴില്‍ മേഖലയില്‍ ഇത് മൂലം ഉണ്ടാവുന്ന നഷ്ടം.
  9. എമര്‍ജന്‍സി കേസുകള്‍ ആസ്പത്രിയില്‍ എത്തിക്കാന്‍ പറ്റാതെ ഉണ്ടാവുന്ന ജീവഹാനികള്‍.

അങ്ങിനെ ഒരു പാട് മേഖകളെ ഇത് ബാധിക്കുന്നുണ്ട്. എന്നിട്ടും ഇത്രയും വര്‍ഷമായി ഇതിനൊരു പരിഹാരം കാണാന്‍ ഇവിടെ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് പറ്റുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് ഇവര്‍ ഭരിക്കുന്നത്‌? ചില ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ദേശീയ പാതയാണ് ഇതെന്ന് ഓര്‍ക്കണം.

ചട്ടഞ്ചാല്‍ - തെക്കില്‍ പാതയില്‍ കുന്നിടിഞ്ഞപ്പോള്‍ 

ദേശീയ പാതയുടെ ദയനീയാവസ്ഥ 


മരണപ്പാച്ചില്‍, ഓവര്‍ടേക്ക് ചെയുന്ന രീതികളില്‍ ഒന്ന് 

ഓവര്‍ ടേക്ക് ചെയ്തു റോഡില്‍ കേറിയതിനു ശേഷം
തിരഞ്ഞെടുപ്പ് ആയതു കൊണ്ട് കാസര്‍ഗോഡ്‌ - തലപ്പാടി റോഡ്‌ നവീകരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഫണ്ട്‌ വിനിയോഗിക്കാന്‍ പറ്റാത്തത് കൊണ്ട് ഫണ്ട്‌ ലാപ്സ് ആയെന്നാണ്‌ അവസാനമായി അറിയാന്‍ കഴിഞ്ഞത്. സന്തോഷമായി. ഫണ്ട്‌ ഇല്ലാത്തോണ്ട് അടുത്ത കാല വര്‍ഷം വരെ പണി തുടങ്ങാന്‍ പറ്റില്ല, പിന്നെ കാലവര്‍ഷത്തില്‍ തീരെ പറ്റില്ലല്ലോ. അപ്പോഴേക്കും കേന്ദ്ര സര്‍ക്കാര്‍ വീഴുമായിരിക്കും, അത് കഴിഞ്ഞാല്‍ ടാര്‍ കിട്ടില്ല, പിന്നെ വീണ്ടും കാല വര്‍ഷം, തിരഞ്ഞെടുപ്പ്, സംസ്ഥാന സര്‍ക്കാര്‍ മാറുന്നു, ഹൈ കോടതി നിര്‍മാണം സ്റ്റേ ചെയ്തു, വീണ്ടും കാലവര്‍ഷം...ഹാപ്പി...ഹാപ്പി...

Thursday, July 21, 2011

ഒരു എന്‍ സി സി ചരമകുറിപ്പ്

ഓക്കേ ..സംഭവം നടക്കുന്നത് ഒരു 12 വര്‍ഷം മുന്‍പ് ..കൃത്യമായി പറഞ്ഞാല്‍ ഞാന്‍ ഒന്‍പതാം തരത്തില്‍ പഠിക്കുന്ന കാലം. കാസര്‍ഗോഡ്‌ ജില്ലയിലെ ഏറ്റവും ആദ്യത്തെ സ്കൂളുകളില്‍ ഒന്നും, സംസ്ഥാനത്തെ തന്നെ പ്രമുഖ സ്കൂള്‍ ആയ ദുര്‍ഗ ഹയര്‍ സെക്കന്ററി സ്കൂളില്‍ പഠിക്കുന്ന കാലം.
ചേച്ചിയുടെ നിര്‍ബന്ധ പ്രകാരം ഞാന്‍ എന്‍ സി സി യില്‍ ചേര്‍ന്നു. ഒന്നും പറയേണ്ട, സാവധാന്‍, തേസ് ചല്‍..ആഗെ മുട്, പീച്ചേ മുട്......നമ്മുടെയൊക്കെ പ്രിയപ്പെട്ട രവി മാഷാണ് നമ്മുടെ ക്യാപ്റ്റന്‍. (സാറിനു പോലും അറിയാം സാറിനെ ആരും അങ്ങിനെ വിളിക്കാറില്ല എന്ന്...ആ പേര് തല്‍ക്കാലം ഇവിടെ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.)

ഞാന്‍ ..എന്റെ കൂടെ ബൈജുവും,കാലന്‍ അനീഷും എന്‍ സി സി യില്‍ ചേര്‍ന്ന്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. ചേര്‍ന്ന് ആദ്യത്തെ കുറച്ചു ആഴ്ചകള്‍ പ്രശ്നമില്ലാതെ പോയി. ആഴ്ചയില്‍ തിങ്കളും ചൊവ്വയും ആണ് പരേഡ് ഉള്ളത്. കുറച്ചു ആഴ്ചകള്‍ക്ക് ശേഷം ഞാനും ബൈജുവും സ്ഥിരമായി മുങ്ങാന്‍ തുടങ്ങി. ഒരു നാല് അഞ്ചു ആഴ്ച ഈ പതിവ് തുടര്‍ന്ന്. ഒരു 4000+ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ ആണ്. പക്ഷെ വിചാരിക്കുന്ന പോലെ എളുപ്പമല്ല മുങ്ങാന്‍. ഒന്നാമത് രവി മാഷ്‌ എവിടെ ഉണ്ടാവും എന്ന് പറയാന്‍ പറ്റില്ല. രണ്ടാമത് മുങ്ങിയ ദിവസം സ്കൂളില്‍ ഹാജര്‍ ആയിരുന്നോ എന്ന് നോക്കും. അങ്ങിനെ വളരെ കഷ്ടപ്പെട്ട് തന്ത്രപരമായിട്ടാണ് മുങ്ങി കൊണ്ടിരുന്നത്.
മുങ്ങിയ പിള്ളേരെ വേറെ കേടറ്റ്സിനെ വിട്ടു വിളിപ്പിക്കും. അവര്‍ വന്നു വിളിച്ചാലും നമ്മള്‍ പോകാതായി. പക്ഷെ പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നാണല്ലോ. ഒരു തിങ്കളാഴ്ച മാഷ്‌ നമ്മളെ കയ്യോടെ പിടി കൂടി. നമ്മുടെ കൂടെ മുങ്ങിയ വേറെ കുറച്ചു പിള്ളേരും ഉണ്ടായിരുന്നു. ഇന്റെര്‍വല്‍ സമയം..എല്ലാ പിള്ളേരും ക്ലാസിനു വെളിയില്‍ ഉള്ള ടൈം ആണ്. ഇയാളുണ്ടോ വിടുന്നു, എന്താടാ പരേടിനു വരാഞ്ഞത്?ഓരോരുത്തരായി ഓരോ കാരണങ്ങള്‍ പറഞ്ഞു...ഇന്ന് യുണിഫോം കൊണ്ട് വന്നിട്ടുണ്ടോ?...പലരും കൊണ്ട് വന്നിട്ടില്ല, ഉച്ചക്ക് കൊണ്ട് വരും എന്നൊക്കെ പറഞ്ഞു.എനിക്ക് അത് പറയാന്‍ പറ്റില്ല,വീട് കുറെ ദൂരെ ആണല്ലോ. മാഷിനു അത് അറിയുകയും ചെയ്യാം.ബൈജു എന്നാ ദ്രോഹി ഉച്ചക്ക് കൊണ്ട് വരാം എന്ന് പറഞ്ഞത് കൊണ്ട്, മുങ്ങിയ ഇനത്തില്‍ അവനു ഒരടി മാത്രമേ കിട്ടിയുള്ളൂ...അത് പുറത്തേക്കായിരുന്നു. അടുത്ത ഊഴം എന്റേത്...എന്റെ ഗണപതീ...അന്ന് ഞാന്‍ വല്യ ഗണപതി ഭക്തന്‍ ആണ് :).......എന്താടാ മുങ്ങിയത് ഇത്ര ആഴ്ച?...അത് സര്‍, പനി ആയിരുന്നു, ഉത്സവം ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു.ഇന്ന് യുണിഫോം കൊണ്ടുവന്നിട്ടുണ്ടോ..."ഇല്ല"...പറഞ്ഞു തീര്‍ന്നില്ല..കുനിച്ചു നിര്‍ത്തി മൂന്നെണ്ണം നടുവിലേക്ക്....കണ്ണില്‍ നിന്ന് വെള്ളം വന്നു പോയി..എന്റെ കാവില്‍ ഭഗവതി ശക്തി തരണേ...അടി കൊണ്ടിരുന്നെങ്ങില്‍ ഇത്ര പ്രശ്നം ഇല്ലായിരുന്നു...ഇതിപ്പോ ക്ലാസ്സിലെ പെണ്‍കുട്ടികളുടെയൊക്കെ മുന്നില്‍ വെച്ച്....ആകെ കൂടി പണ്ടാരമടങ്ങി.

ഇതിനു ശേഷം നമ്മള്‍ നന്നായോ? എവിടെ...മുങ്ങല്‍ പിന്നെയും തകൃതിയായി നടന്നു. ഓണ പരീക്ഷ നടക്കുന്ന സമയം, ഒരു വിധത്തിലും മാഷിനു നമ്മളെ കിട്ടുന്നില്ല .പക്ഷെ പരീക്ഷ എഴുതാതിരിക്കില്ലലോ.പരീക്ഷ തുടങ്ങുന്നതിനു തൊട്ടു മുന്നേ മാഷ്‌ വന്നു ബൈജുവിനെ പൊക്കി...അടി എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് മോനെ..(സംഭവം ഞാന്‍ കണ്ടില്ല..കേട്ടറിഞ്ഞു...ബൈജുവിനെ പൊക്കി എന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ എക്സാം ഹാള്‍ വിട്ടു ശര വേഗത്തില്‍ രാജേട്ടന്റെ പീടികയുടെ ബാക്കില്‍ സ്ഥാനം പിടിച്ചിരുന്നു)....

പിന്നെയും മുങ്ങല്‍ കഥകള്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു. അടിയും ഇടിയും ഒക്കെ ആയി ഒരു രണ്ടു വര്‍ഷം. ഇതിനിടയില്‍ മാഷ്‌ പിന്നെയും നമ്മളെ പൊക്കാനായി ഇറങ്ങി. സംഭവം അറിഞ്ഞ പാടെ ഞാന്‍ മുങ്ങി. പക്ഷെ ബൈജുവിന് ആ ചാന്‍സ് കിട്ടിയില്ല, മാഷ്‌ കണ്ടു. പക്ഷെ ബൈജു പിടി കൊടുത്തില്ല. ആ തടിയും വെച്ചോണ്ട് ഓടെടാ ഓട്ടം...മാഷ്‌ പിന്നാലെ ഓടി എന്നാണ് കേട്ടത്..എന്തായാലും ഓടി ഓടി റോഡില്‍ കൂടി പോകുന്ന ഒരു ഓട്ടോയില്‍ ചാടി കേറിയതിനു ശേഷമാണ് ബിജുവിന്റെ ശ്വാസം നേരെ വീണത്‌. രവി മാഷ്‌ടെ അടി അമ്മാതിരിയാണ് മക്കളെ.

ഇതേ പോലെ ഒരു സംഭവം എനിക്കും ഉണ്ടായി. പക്ഷെ ഇപ്പ്രാവശ്യം രവി മാഷല്ല വില്ലന്‍, പുഷ്പലത ടീച്ചര്‍, പ്രിന്‍സിപ്പല്‍ ആയിരുന്നു നമ്മുടെ. ഗിഫ്ടെഡ് ചില്‍ട്രന്‍ എന്ന കേരള സര്‍കാരിന്റെ പരിപാടിയില്‍ സ്കൂളില്‍ നിന്നും സെലക്ട്‌ ചെയ്യപ്പെട്ടത് എന്നെയും എന്റെ സുഹൃത്ത്‌ ആനന്ദിനെയും ആയിരുന്നു. അതിന്റെ ക്യാമ്പില്‍ പങ്കെടുക്കാന്‍ വേണ്ടി കൊച്ചിയില്‍ പോകാന്‍ പറഞ്ഞു. അവന്‍ പോയി. ഞാന്‍ മുങ്ങി. മുങ്ങി പിറ്റേ ദിവസം പ്രിന്‍സിപലിന്റെ ഓഫീസിനു മുന്നില്‍ കൂടി നടന്നു..മുങ്ങിയ കാര്യം എനിക്കോര്‍മ ഇല്ലായിരുന്നു.ടീച്ചര്‍ എന്നെ കണ്ടു..കൈ പൊക്കി എന്നെ വിളിക്കുന്നത്‌ മാത്രമേ ഓര്‍മയുള്ളൂ. ഞാന്‍ ജീവനും കൊണ്ട് ഓടെടാ ഓട്ടം...പിന്നാലെ ടീച്ചര്‍ രാജീവന്‍ എന്ന പ്യൂണിനെ വിട്ടു. മുന്നില്‍ ഞാന്‍ പിന്നില്‍ രാജീവന്‍..എന്റമ്മേ ഓടി ഓടി, ഓടി കൊണ്ടിരുന്ന ഓട്ടോയില്‍ കേറി ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി ബസ്‌ കേറി, ബസ്‌ വിട്ടതിനു ശേഷമാണ് എനിക്ക് ശ്വാസം നേരെ വീണത്‌. പിന്നെയൊന്നും പറയേണ്ട മക്കളെ, അച്ഛനെ വിളിപ്പിക്കേണ്ടി വന്നു..എന്തിനാ ഓടിയത്, ബസ്‌ പിടിക്കാനായിരുന്നു ടീച്ചര്‍, രാജീവന്‍ വിളിച്ചത് കേട്ടില്ലേ? അയ്യോ രാജീവേട്ടന്‍ എപ്പോ വിളിച്ചു? ഞാന്‍ അറിഞ്ഞേ ഇല്ലല്ലോ...

അങ്ങിനെ അടി ഇടി ഓട്ടം..ആകെ കൂടി ഹലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ തന്നെ........